കാറ്റും തണുപ്പും
കൂട്ടിരിപ്പുകാരായി
ഒരു ആശുപത്രിക്കാലം കൂടെ കഴിയുന്നു ,
മഞ്ഞിന്റെ വിരിപ്പിട്ട
ഇലകൊഴിയും കാലം,
പുറത്തു ദീപാവലിയുടെ
പടക്കങ്ങൾ , ചെരാതുകൾ,
പങ്കുവയ്ക്കലുകൾ ,
മധുരങ്ങൾ ,
ജനലിനപ്പുറം
പിംഗള കേശിനിയായ മരണം.
കണ്ണിൽ കണ്ണിൽ നോക്കി
കഥ പറഞ്ഞിരുന്നു.
നീട്ടി കിട്ടിയ ഈ കാലം
എങ്ങനെ ജീവിക്കുമെന്നവൾ ചോദ്യം ചെയ്തു .
നിന്റെ കാൽ വിരൽ തുമ്പിൽ
എന്റെ കൈ തൊടുന്നിടം വരെയേ
ഈ ലോക നാടകങ്ങൾ ഉള്ളൂ എന്ന് കൊതിപ്പിച്ചു .
തൂവൽ പോലെ ഭാരമില്ലാതെ ആകുമെന്നും
വേദനകളെല്ലാം മറന്നു പോകുമെന്നും
ഈ തോളിലെ മാറാപ്പുകളെല്ലാം
അഴിഞ്ഞു പോകുമെന്നുമൊക്കെ
ഉറക്കത്തിലും ഉണർവ്വിലും
അവൾ പറഞ്ഞു കൊണ്ടേയിരുന്നു..
നനുത്ത നീണ്ട അവളുടെ കൈ വിരലുകൾ ,
അടക്കമില്ലാതെ പാറിപ്പറന്ന മുടി,
നിസ്സംഗമായ, അനന്തതയിലേയ്ക്ക്
നോക്കിയിരിക്കുന്ന കണ്ണുകൾ ,
നിലം തൊടുന്നില്ലെന്നു തോന്നിപ്പിച്ച
വിളർത്ത കാലടികൾ.
പല താളത്തിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ
അവൾ പറഞ്ഞ കഥകളിലാണ്
ഞാൻ ജീവിച്ചത് .
ചികിത്സ കഴിഞ്ഞിറങ്ങുമ്പോൾ
കൈവീശി യാത്ര പറഞ്ഞു
ഇടവേളയ്ക്കു ശേഷം വീണ്ടും കാണാമെന്നു
മൗനമായൊരു യാത്രാമൊഴി.