Monday, February 25, 2013

ഡിസംബര്‍

കുളിര്‍ന്നു കുളിര്‍ന്നു,
ഉള്ളിലെ വേവാറ്റാന്‍,
ഒരു ക്രിസ്തുമസ് കാലം.

മഞ്ഞിന്റെ മൂട്പടമിട്ടു
കൗതുക കാഴ്ചകള്‍ മറച്ചു
തീര്‍ത്തും തനിച്ചാക്കുന്ന
 പ്രഭാത സവാരികള്‍

എല്ലുതുളയ്ക്കുന്ന തണുപ്പില്‍
പച്ച മണ്ണില്‍ വിരിച്ച കീറക്കടലാസ്സില്‍
സ്വപ്‌നങ്ങള്‍ ഇല്ലാത്ത നാളെകളിലെയ്ക്ക്
മാത്രം കണ്‍ തുറക്കുന്ന
വിശന്നു തളരുന്ന ബാല്യങ്ങളെ സാക്ഷിയാക്കുന്ന
എന്റെ ബാല്ക്കണി കാഴ്ചകള്‍

ആകാശ ചെരുവില്‍
വാടാത്ത കൊഴിയാത്ത
നക്ഷത്രകുഞ്ഞുങ്ങള്‍
താഴെയീ  മണ്ണില്‍
വിടരും മുന്പേ കൊഴിയുന്ന
പാല്‍ മണം  മാറാത്ത വൃദ്ധര്‍

പരുക്കന്‍ മുഖങ്ങള്‍
ചിരി വറ്റിയ ചുണ്ടുകള്‍
കല്ലും മണ്ണുമേന്തി
മാര്‍ദവം മറന്ന ഇളം കൈത്തളിരുകള്‍
ഒരു നേരത്തെ അന്നത്തിനും
പ്രാണഭയത്തിനുമിടയില്‍
ഭോഗിക്കപ്പെടുന്നവര്‍ 

കാല്‍വരിയിലേക്കുള്ള ആദ്യ ചുവടുമായി
ബെത് ലഹേമിലെ  പുല്‍ തൊഴുത്തില്‍
ഒരമ്മയും കുഞ്ഞും
നിന്ദിതന്റെയും പീഡിതന്റെയും
ഉയര്‍ത്തെഴുന്നേല്‍പ്പിനായുള്ള
അന്തമില്ലാത്ത കാത്തിരിപ്പിന്റെ
ഓര്‍മ്മപ്പെടുത്തല്‍..

Saturday, February 16, 2013

യാത്ര

അവസാനത്തെ ഇലയും
തല്ലിക്കൊഴിച്ചെന്ന വാശിയോടെ
രാത്രിയുടെ അവസാന യാമം വരെയും
വീശിയടിച്ചൊരു കാറ്റ്.
നേരം പുലരുമ്പോള്‍
ആരും കാണാത്ത ഒരു ചില്ലയില്‍
കാറ്റിന്റെ ഗതിവേഗങ്ങളില്‍
അടരാത്തൊരു ഇളം തളിര്‍.

വളര്‍ച്ചയുടെ പടവുകളില്‍ ,
സൂര്യതാപത്തിലുരുകാതെ
ചാന്ദ്രസ്വപ്നങ്ങളില്‍ മയങ്ങാതെ
മയില്‍‌പീലി തുണ്ടില്‍
പ്രാണനെ ചേര്‍ത്ത് വയ്ക്കാതെ
ഒരു വേണുഗാനത്തിനും കാതോര്‍ക്കാതെ
മണ്ണാങ്കട്ടയ്ക്കൊപ്പം കാശിക്കു പോകണം.

ഒരു മഴയിലുമലിയാതെ ,
ഒരു കാറ്റിലും പിരിയാതെ
പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതൊരു  യാത്ര.

മുത്തശ്ശിക്കഥയിലെ കാറ്റ്
മഴയ്ക്കൊപ്പം ചേര്‍ന്നെത്തുമ്പോള്‍
പറന്നും അലിഞ്ഞും
ഇരു വഴികളില്‍ അകലാതെ
ഒരു കുടക്കീഴില്‍ കൈചേര്‍ത്ത്
നടന്നു തീര്‍ക്കണം
ഈ ജീവിതയാത്ര.